Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Saturday, December 8, 2007

മലയാളികള്‍ ശവംതീനികളോ?

മന്ത്രി ദിവാകരന് ഒരു വെളിപാടുണ്ടായിരിക്കുന്നു.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍ എന്നും പറയാം.
കേരളത്തില്‍ സസ്യാഹാരികളായി ആരെയും അങ്ങോര്‍ കാണുന്നില്ല.എല്ലാം പക്കാ നോണ്‍ ആണത്രെ.അതുകൊണ്ട് എല്ലാവരും അരിയാഹാരം മതിയാക്കി പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചോളാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു.പശുവിനെയും കോഴിയെയും വീട്ടില്‍ വളര്‍ത്തിയാല്‍ മതിയല്ലോ.എത്ര നിസാരം!
വിലക്കയറ്റം ആളുകള്‍ പറഞ്ഞുപരത്തുന്നതാണെന്നും വാസ്തവത്തില്‍ അങ്ങനെയൊരു പ്രതിഭാസം ഇല്ലെന്നുമാണ് അടുത്ത കണ്ടെത്തല്‍.ഉള്ളി വാങ്ങിയിട്ട് കടയില്‍ 34 രൂപ കൊടുക്കുന്നത് വിലക്കയറ്റം കൊണ്ടല്ല,കടക്കാരന് ടിപ് കൊടുക്കുന്നതാവും!
സധാരണ മനുഷ്യന്റെ പ്രശ്നങ്ങളൊന്നും കാണാതിരിക്കുകയും കണ്ടാല്‍ നിസാരവത്ക്കരിക്കുകയും ചെയ്യുന്ന ഇത്തരക്കാരാണ് എന്തുകൊണ്ടും ഭരണയോഗ്യന്മാര്‍!
പിന്നെ ഇതിലൊന്നും അതിശയിക്കാനില്ല.വരും നാളുകളില്‍ നാം എന്തു ഭക്ഷിക്കണം,എന്തു വിസര്‍ജിക്കണം,എന്തു ചിന്തിക്കണം എന്നൊക്കെ ലവന്മാരല്ലെ തീരുമാനിക്കാന്‍ പോകുന്നത്.അതിന്റെ തുടക്കമായി ഇതിനെ കണ്ടാല്‍ മതി.ആഗോളവത്ക്കരണമേ നമോവാകം.
ഒരു പരിശീലനം നല്ലതല്ലേ?

Thursday, December 6, 2007

ഇന്നലെ രാത്രിയില്‍
എന്റെ സ്വപ്നത്തില്‍
നീ വന്നു.
എത്രയോ കാലമായി ആശിക്കുന്ന സ്വപ്നം!
നമ്മള്‍ പരസ്പരം തൊട്ടു.
നിന്റെ വലംകവിളിലെ
ചുവന്ന പാടുകളില്‍ ഞാന്‍ ഉമ്മ വെച്ചു.
നിന്റെ മണം ഞാനറിഞ്ഞു.
നിന്റെ നെറ്റിയില്‍ ചുവന്ന സിന്ദൂരം.
കാതില്‍ ചുവന്ന കമ്മല്‍.
നീ ആകെ ചുവന്നിരുന്നു.
ഞാന്‍ നിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ഇരുന്നു.
നിന്റെ കൊതിപ്പിക്കുന്ന ആ ശബ്ദം ഞാന്‍ കേട്ടു.
നീ പറഞ്ഞു:
-എല്ലാം ഞാനറിയുന്നു.പക്ഷെ........
എന്തുകൊണ്ടാണ് ആ വാചകം നീ പൂര്‍ത്തിയാക്കാഞ്ഞത്?

Tuesday, December 4, 2007

എലികളെ ജീവിക്കാന്‍ അനുവദിക്കുക

എലികള്‍ വീട്ടിലേക്കു കയറി വരുന്നത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നം കൊണ്ടാണ്.അവയ്ക്ക് ആവശ്യമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പുറത്തു കിട്ടുമെങ്കില്‍ ഒരിക്കലും അവ വീട്ടിനുള്ളിലേക്ക് കയറിവരില്ല.
എലികളെ നശിപ്പിക്കുന്നതിനു പകരം അവയ്ക്ക് ഒരു പുനരധിവാസം നല്‍കുകയാണ് വേണ്ടത്.അതിനായി കുറഞ്ഞപക്ഷം കപ്പക്കൃഷിയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
കാര്‍ഷികവൃത്തിയുടെ അഭാവം തന്നെയാണ് എലികള്‍ വീട്ടിനുള്ളില്‍ പെരുകാന്‍ കാരണമാകുന്നത്.
എല്ലാ ജീവികളും ഭൂമിയുടെ അവകാശികളല്ലേ?

Saturday, November 24, 2007

പൊങ്കാല പൊതുനിരത്തില്‍

ഇന്ന് ചക്കുളത്തു കാവിലെ പൊങ്കാലയായിരുന്നു.
ഇന്നലെ അതിഥിയായി വന്ന എന്റെ സുഹൃത്തിനെ അത്യാവശ്യമായി റെയില്‍‌വേസ്റ്റേഷനില്‍ കൊണ്ടു വിടണം.വീടിനു പുറത്തിറങ്ങാന്‍ ഒരു നിവൃത്തിയുമില്ല.ക്ഷേത്രത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയാണ് വീട്.എവിടെ നോക്കിയാലും അടുപ്പുകൂട്ടി കലങ്ങളുമായിരിക്കുന്ന സ്ത്രീകളും അവരുടെ സഹായികളും.എങ്ങനെ സുഹൃത്തിനെ ട്രെയിന്‍ കയറ്റിവിടും?
ബന്തോ ഹര്‍ത്താലോ ആണെങ്കില്‍ പോലും ഇത്രയും ബുദ്ധിമുട്ട് ഒരാള്‍ക്കുമുണ്ടാവില്ല.പാടുപെട്ട് സര്‍ക്കസുകളിച്ച് ഒരു വിധത്തില്‍ സ്കൂട്ടറില്‍ ഞങ്ങള്‍ പുറപ്പെട്ടു.പുക കണ്ണിലും മൂക്കിലും കയറി നീറ്റലും ശ്വാസതടസ്സവും ഉണ്ടാക്കുന്നതിനാല്‍ ശരിയായി വണ്ടിയോടിക്കാനും കഴിഞ്ഞില്ല.
എന്തായാലും ട്രെയിന്‍ പിടിക്കാന്‍ കഴിഞ്ഞു.
ഈ ഭക്തജനങ്ങള്‍ എന്തിനാണ് മറ്റു ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?അപരനെ കഷ്ടപ്പെടുത്തിക്കൊണ്ടു പ്രാര്‍‌ത്ഥിച്ചെങ്കില്‍ മാത്രമേ ആഗ്രഹസാഫല്യം കിട്ടുകയുള്ളോ?ഇത് ചക്കുളത്തമ്മ പോലും പൊറുക്കുമെന്നു തോന്നുന്നില്ല.
എന്നെപ്പോലെ റോഡില്‍ കഷ്ടപ്പെടുന്ന പലരെയും ഞാന്‍ കണ്ടു.അപ്പോഴൊക്കെ എനിക്കു തോന്നിയത് ഈ പൊങ്കാലമഹോത്സവം ഒരു പബ്ലിക് നൂയിസന്‍സ് തന്നെയാണെന്നതാണ്.ഇത് നിയമം മൂലം നിരോധിക്കുകതന്നെവേണം.പൊതുനിരത്തിലെ ഭക്തിപ്രകടനങ്ങള്‍ ഒഴിവാക്കുകതന്നെ വേണം.ജനങ്ങളെ വലയ്ക്കുന്നതിനും ഒരു പരിധിവേണ്ടേ?

ഒരു നല്ല കഥ-ഇ.പി.ശ്രീകുമാറിന്റെ വൃദ്ധജനബാങ്ക്

ഒരു നല്ല രചനയുടെ അടിസ്ഥാന ലക്ഷണം അത് ആസ്വാദകനില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ചെറിയ ചലനമെങ്കിലും സൃഷ്ടിക്കണംഎന്നതാണ്.പ്രത്യേകിച്ച് ചെറുകഥകള്‍.
ആ അര്‍ത്ഥത്തില്‍ വിജയിച്ച ഒരു കഥയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇ.പി.ശ്രീകുമാര്‍ എഴുതിയ വൃദ്ധജനബാങ്ക് എന്ന കഥ.പലരും പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും നവീനമായ അവതരണത്തിലൂടെ വായനക്കാരിലും ചെറുതല്ലാത്ത വിധത്തില്‍ സ്പര്‍ശിക്കാന്‍ ഈ കഥക്കു കഴിയുന്നുണ്ട്.സമകാലിക സംഭവങ്ങളും വാര്‍ദ്ധക്യ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഘടിപ്പിച്ചുകൊണ്ടു മുന്നേറുന്ന രചനാശൈലി തെല്ലും വിരസതയുണ്ടാക്കുന്നുമില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.കാരണം പലപ്പോഴും ഇത്തരം ചിത്രീകരണത്തിലാണ് കഥ പാളിപ്പോകാനുള്ള സാദ്ധ്യത ഉള്ളത്.
സഹൃദയര്‍ ഈ കഥ വായിക്കുക.(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2007 നവംബര്‍25-ഡിസംബര്‍ 1)

Thursday, November 22, 2007

മുറുക്കാനും മരണവും

ഞാന്‍ മുറുക്കുന്നു.
നാലുംകൂട്ടി ചവച്ചു തുപ്പുന്നു.
ജീവിതം നല്‍കിയ
കയ്പേറിയ അനുഭവങ്ങളാണ്
ഞാന്‍ ചവച്ചു തുപ്പുന്നത്.
അതുകൊണ്ടാണതിന്
ചോരയുടെ നിറം.

ഒരുനാള്‍ ഭാര്യ പറഞ്ഞു:
നിങ്ങളിങ്ങനെ
ഇഞ്ചിഞ്ചായി മരിക്കുന്നതില്‍
എനിക്കു സങ്കടമുണ്ട്‌.
ഏതെങ്കിലും വിഷം കഴിച്ച്
ഒറ്റയടിക്കു മരിച്ചുകൂടേ?

എനിക്കു ബോധോദയം.
ഇത്രനാളും എന്റെ മരണശേഷമുള്ള
അവളുടെ അവസ്ഥയോര്‍ത്ത്
ഉത്കണ്ഠയുണ്ടായിരുന്നു.
അത് മാറിക്കിട്ടി.
എന്റെ മരണം കാത്തിരിക്കുന്ന
അവള്‍ക്ക്
ആ അവസ്ഥ ഒരു പ്രശ്നമാകില്ലെന്ന
സന്തോഷത്തോടെ
ഞാന്‍ അവളുടെ നിര്‍ദേശം
ശിരസാ വഹിച്ചു.

Monday, November 19, 2007

പ്രിയാഉണ്ണിക്കൃഷ്ണന്റെ പ്രകാശപത്മം

നാം നിരന്തരം ഫീച്ചറുകള്‍ വായിക്കുന്നവരാണ്.ഏതെങ്കിലുമൊക്കെ വിഷയങ്ങളായിരിക്കും.എന്നാല്‍ ഒട്ടുമിക്ക ഫീച്ചറുകളും തനി ജേണലിസം മാത്രമായി മാറിനില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ അനുഭവിക്കുന്നത്.സൌന്ദര്യാത്മകമായി നിലനില്പില്ലാത്ത അത്തരം ഫീച്ചറുകളാണ് നമ്മെ വായനയില്‍നിന്നും അകറ്റുന്നത്.
എന്നാല്‍ ഇതിനൊരു അപവാദമാണ് പ്രിയാ ഉണ്ണിക്കൃഷ്ണന്റെ പ്രകാശപത്മം എന്ന ഫീച്ചര്‍.നവംബര്‍ ലക്കം മയൂരി മാസികയിലാണ് നമുക്കീ സൌന്ദര്യാന്മകപത്രപ്രവര്‍ത്തനം കാണാന്‍ കഴിയുന്നത്.പ്രശസ്ത നര്‍ത്തകി പത്മാമേനോനെ ക്കുറിച്ചുള്ളതാണീ ഫീച്ചര്‍.ഒരു പൊതു സ്വഭാവം വെച്ചുകൊണ്ട് ഫീച്ചര്‍ എന്നു പറഞ്ഞെന്നേയുള്ളു.ഒരു കലാകാരിയുടെ കരവിരുത് പ്രകടമാക്കുന്ന ഒരു രചനയായി വേണം ഇതിനെ കാണാന്‍.
സമഗ്രവും ലളിതവും.പത്മാമേനോനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് ഒരു സാമാന്യവിവരം ലഭിക്കുന്നു എന്നതിനു പുറമെ തുടങ്ങിയാല്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ രചനാശൈലി.
കഥക്കും കവിതക്കും മാത്രമല്ല ക്രാഫ്റ്റിന്റെ സാധ്യത എന്നുകൂടി പ്രിയാ ഉണ്ണിക്കൃഷ്ണന്‍ ഈ രചനയിലൂടെ‍ വെളിപ്പെടുത്തുന്നു.ചുരുക്കി പറഞ്ഞാല്‍ കലയുടെ സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരുത്തമരചനയാണ് പ്രകാശപത്മം.അതാണ് ഈ രചനയെ വേറിട്ടു നിര്‍ത്തുന്നതും.
അതിന്റെ നവരസങ്ങള്‍ ആസ്വദിക്കണമെങ്കില്‍ അത് വായിക്കുക തന്നെ വേണം.ആസ്വദിക്കാന്‍ പറ്റിയ രചന എന്നതില്‍ തെല്ലും സംശയമില്ല.
പ്രിയാഉണ്ണിക്കൃഷ്ണന് ആത്മാര്‍ത്ഥമായ നന്ദി.

Sunday, November 18, 2007

രതി

-പ്രതീക്ഷിച്ചത്ര സുഖം ആര്‍ക്കും രതിയിലൂടെ കിട്ടുകയില്ല.
-എല്ലും മാംസവും കൊണ്ടു നിര്‍മിച്ചിരിക്കുന്ന ഈ ശരീരത്തില്‍നിന്നും ഇത്രയുമെങ്കിലും സുഖം കിട്ടുന്നുണ്ടല്ലോ എന്നുവേണം വിചാരിക്കാന്‍.
-ആണിന്റെ രതിമൂര്‍ഛയ്ക്ക് ഒന്നു ഷോക്കടിക്കുന്നത്ര സമയം‌പോലും ആയുസ്സില്ല.
-ഉറുമ്പുകടി പോലൊരു പ്രതിഭാസമാണത്.