Friday, December 14, 2007

മണിക്കുട്ടന്‍ പാവമല്ലേ

(ഇ-മെയിലില്‍ അയച്ചുകിട്ടിയ ഒരു നര്‍മ്മം.)
അവന്‍ വളരെ സന്തോഷവാനായിരുന്നു.
അവനൊരു അനിയനുണ്ടായി.
അപ്പോള്‍ അവന്‍ മൂഡൌട്ട് ആയി.
കാരണം അവന് അമ്മിഞ്ഞ കിട്ടിയില്ല.
അവന്‍ അമ്മയുടെ മുലയില്‍ എലിവിഷം പുരട്ടി.
അവന്‍ സ്കൂളില്‍ പോയി വന്നപ്പോള്‍ വീട്ടിലൊരു ആള്‍ക്കൂട്ടം.
അവന്‍ അച്ഛനോടു ചോദിച്ചു-എന്തുപറ്റി?
അപ്പോള്‍ അച്ഛന്‍ പറഞ്ഞു:
നമ്മുടെ ഡ്രൈവര്‍ എലിവിഷം കഴിച്ചു മരിച്ചു.

ഇനി പറയൂ,മണിക്കുട്ടന്‍ പാവമല്ലേ?

Tuesday, December 11, 2007

മധ്യേയിങ്ങനെ-മഹേഷിന്റെ കവിത

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ.സി.മഹേഷ് എഴുതിയ കവിതയുടെ പൂര്‍ണരൂപം.
മധ്യേയിങ്ങനെ
താഴോട്ട് വീഴും പോലെ
മേല്‍പ്പോട്ടും വീഴാം
പക്ഷേ
ആരും ഇങ്ങനെ പേടിക്കാറില്ല
തല കീഴെയാണെങ്കില്‍
വീഴുകയാണ്
തല മേളിലാകുമ്പോള്‍
പൊന്തുന്നു
അതുകൊണ്ടാണ് നമ്മളൊക്കെ
താഴേക്കുമാത്രം വീഴാതെ
ശ്രദ്ധിച്ച്
ഇപ്പോള്‍ മേല്‍പ്പോട്ട് വീണുപോകുന്നത്

മേല്‍പ്പോട്ട് പൊന്തുന്നപോലെ
താഴോട്ടും
തലകീഴെയാണെങ്കില്‍
നിങ്ങള്‍ പൊക്കത്തിലേക്കാണ്

മുകളിലേക്ക് വീണുപോകുന്നവര്‍
താഴേക്ക് പൊങ്ങിപ്പോയ ഒരാളെ
കാണുന്നതേയില്ല

Saturday, December 8, 2007

മലയാളികള്‍ ശവംതീനികളോ?

മന്ത്രി ദിവാകരന് ഒരു വെളിപാടുണ്ടായിരിക്കുന്നു.അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍ എന്നും പറയാം.
കേരളത്തില്‍ സസ്യാഹാരികളായി ആരെയും അങ്ങോര്‍ കാണുന്നില്ല.എല്ലാം പക്കാ നോണ്‍ ആണത്രെ.അതുകൊണ്ട് എല്ലാവരും അരിയാഹാരം മതിയാക്കി പാലും മുട്ടയും കോഴിയിറച്ചിയും കഴിച്ചോളാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നു.പശുവിനെയും കോഴിയെയും വീട്ടില്‍ വളര്‍ത്തിയാല്‍ മതിയല്ലോ.എത്ര നിസാരം!
വിലക്കയറ്റം ആളുകള്‍ പറഞ്ഞുപരത്തുന്നതാണെന്നും വാസ്തവത്തില്‍ അങ്ങനെയൊരു പ്രതിഭാസം ഇല്ലെന്നുമാണ് അടുത്ത കണ്ടെത്തല്‍.ഉള്ളി വാങ്ങിയിട്ട് കടയില്‍ 34 രൂപ കൊടുക്കുന്നത് വിലക്കയറ്റം കൊണ്ടല്ല,കടക്കാരന് ടിപ് കൊടുക്കുന്നതാവും!
സധാരണ മനുഷ്യന്റെ പ്രശ്നങ്ങളൊന്നും കാണാതിരിക്കുകയും കണ്ടാല്‍ നിസാരവത്ക്കരിക്കുകയും ചെയ്യുന്ന ഇത്തരക്കാരാണ് എന്തുകൊണ്ടും ഭരണയോഗ്യന്മാര്‍!
പിന്നെ ഇതിലൊന്നും അതിശയിക്കാനില്ല.വരും നാളുകളില്‍ നാം എന്തു ഭക്ഷിക്കണം,എന്തു വിസര്‍ജിക്കണം,എന്തു ചിന്തിക്കണം എന്നൊക്കെ ലവന്മാരല്ലെ തീരുമാനിക്കാന്‍ പോകുന്നത്.അതിന്റെ തുടക്കമായി ഇതിനെ കണ്ടാല്‍ മതി.ആഗോളവത്ക്കരണമേ നമോവാകം.
ഒരു പരിശീലനം നല്ലതല്ലേ?

Thursday, December 6, 2007

ഇന്നലെ രാത്രിയില്‍
എന്റെ സ്വപ്നത്തില്‍
നീ വന്നു.
എത്രയോ കാലമായി ആശിക്കുന്ന സ്വപ്നം!
നമ്മള്‍ പരസ്പരം തൊട്ടു.
നിന്റെ വലംകവിളിലെ
ചുവന്ന പാടുകളില്‍ ഞാന്‍ ഉമ്മ വെച്ചു.
നിന്റെ മണം ഞാനറിഞ്ഞു.
നിന്റെ നെറ്റിയില്‍ ചുവന്ന സിന്ദൂരം.
കാതില്‍ ചുവന്ന കമ്മല്‍.
നീ ആകെ ചുവന്നിരുന്നു.
ഞാന്‍ നിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ഇരുന്നു.
നിന്റെ കൊതിപ്പിക്കുന്ന ആ ശബ്ദം ഞാന്‍ കേട്ടു.
നീ പറഞ്ഞു:
-എല്ലാം ഞാനറിയുന്നു.പക്ഷെ........
എന്തുകൊണ്ടാണ് ആ വാചകം നീ പൂര്‍ത്തിയാക്കാഞ്ഞത്?

Tuesday, December 4, 2007

എലികളെ ജീവിക്കാന്‍ അനുവദിക്കുക

എലികള്‍ വീട്ടിലേക്കു കയറി വരുന്നത് ഗുരുതരമായ പാരിസ്ഥിതികപ്രശ്നം കൊണ്ടാണ്.അവയ്ക്ക് ആവശ്യമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പുറത്തു കിട്ടുമെങ്കില്‍ ഒരിക്കലും അവ വീട്ടിനുള്ളിലേക്ക് കയറിവരില്ല.
എലികളെ നശിപ്പിക്കുന്നതിനു പകരം അവയ്ക്ക് ഒരു പുനരധിവാസം നല്‍കുകയാണ് വേണ്ടത്.അതിനായി കുറഞ്ഞപക്ഷം കപ്പക്കൃഷിയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
കാര്‍ഷികവൃത്തിയുടെ അഭാവം തന്നെയാണ് എലികള്‍ വീട്ടിനുള്ളില്‍ പെരുകാന്‍ കാരണമാകുന്നത്.
എല്ലാ ജീവികളും ഭൂമിയുടെ അവകാശികളല്ലേ?

Saturday, November 24, 2007

പൊങ്കാല പൊതുനിരത്തില്‍

ഇന്ന് ചക്കുളത്തു കാവിലെ പൊങ്കാലയായിരുന്നു.
ഇന്നലെ അതിഥിയായി വന്ന എന്റെ സുഹൃത്തിനെ അത്യാവശ്യമായി റെയില്‍‌വേസ്റ്റേഷനില്‍ കൊണ്ടു വിടണം.വീടിനു പുറത്തിറങ്ങാന്‍ ഒരു നിവൃത്തിയുമില്ല.ക്ഷേത്രത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയാണ് വീട്.എവിടെ നോക്കിയാലും അടുപ്പുകൂട്ടി കലങ്ങളുമായിരിക്കുന്ന സ്ത്രീകളും അവരുടെ സഹായികളും.എങ്ങനെ സുഹൃത്തിനെ ട്രെയിന്‍ കയറ്റിവിടും?
ബന്തോ ഹര്‍ത്താലോ ആണെങ്കില്‍ പോലും ഇത്രയും ബുദ്ധിമുട്ട് ഒരാള്‍ക്കുമുണ്ടാവില്ല.പാടുപെട്ട് സര്‍ക്കസുകളിച്ച് ഒരു വിധത്തില്‍ സ്കൂട്ടറില്‍ ഞങ്ങള്‍ പുറപ്പെട്ടു.പുക കണ്ണിലും മൂക്കിലും കയറി നീറ്റലും ശ്വാസതടസ്സവും ഉണ്ടാക്കുന്നതിനാല്‍ ശരിയായി വണ്ടിയോടിക്കാനും കഴിഞ്ഞില്ല.
എന്തായാലും ട്രെയിന്‍ പിടിക്കാന്‍ കഴിഞ്ഞു.
ഈ ഭക്തജനങ്ങള്‍ എന്തിനാണ് മറ്റു ജനങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?അപരനെ കഷ്ടപ്പെടുത്തിക്കൊണ്ടു പ്രാര്‍‌ത്ഥിച്ചെങ്കില്‍ മാത്രമേ ആഗ്രഹസാഫല്യം കിട്ടുകയുള്ളോ?ഇത് ചക്കുളത്തമ്മ പോലും പൊറുക്കുമെന്നു തോന്നുന്നില്ല.
എന്നെപ്പോലെ റോഡില്‍ കഷ്ടപ്പെടുന്ന പലരെയും ഞാന്‍ കണ്ടു.അപ്പോഴൊക്കെ എനിക്കു തോന്നിയത് ഈ പൊങ്കാലമഹോത്സവം ഒരു പബ്ലിക് നൂയിസന്‍സ് തന്നെയാണെന്നതാണ്.ഇത് നിയമം മൂലം നിരോധിക്കുകതന്നെവേണം.പൊതുനിരത്തിലെ ഭക്തിപ്രകടനങ്ങള്‍ ഒഴിവാക്കുകതന്നെ വേണം.ജനങ്ങളെ വലയ്ക്കുന്നതിനും ഒരു പരിധിവേണ്ടേ?

ഒരു നല്ല കഥ-ഇ.പി.ശ്രീകുമാറിന്റെ വൃദ്ധജനബാങ്ക്

ഒരു നല്ല രചനയുടെ അടിസ്ഥാന ലക്ഷണം അത് ആസ്വാദകനില്‍ ഏതെങ്കിലും തരത്തിലുള്ള ഒരു ചെറിയ ചലനമെങ്കിലും സൃഷ്ടിക്കണംഎന്നതാണ്.പ്രത്യേകിച്ച് ചെറുകഥകള്‍.
ആ അര്‍ത്ഥത്തില്‍ വിജയിച്ച ഒരു കഥയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇ.പി.ശ്രീകുമാര്‍ എഴുതിയ വൃദ്ധജനബാങ്ക് എന്ന കഥ.പലരും പറഞ്ഞു പഴകിയ പ്രമേയമാണെങ്കിലും നവീനമായ അവതരണത്തിലൂടെ വായനക്കാരിലും ചെറുതല്ലാത്ത വിധത്തില്‍ സ്പര്‍ശിക്കാന്‍ ഈ കഥക്കു കഴിയുന്നുണ്ട്.സമകാലിക സംഭവങ്ങളും വാര്‍ദ്ധക്യ പ്രശ്നങ്ങളും അതി വിദഗ്ദ്ധമായി ഘടിപ്പിച്ചുകൊണ്ടു മുന്നേറുന്ന രചനാശൈലി തെല്ലും വിരസതയുണ്ടാക്കുന്നുമില്ല എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്.കാരണം പലപ്പോഴും ഇത്തരം ചിത്രീകരണത്തിലാണ് കഥ പാളിപ്പോകാനുള്ള സാദ്ധ്യത ഉള്ളത്.
സഹൃദയര്‍ ഈ കഥ വായിക്കുക.(മാതൃഭൂമി ആഴ്ചപ്പതിപ്പ് 2007 നവംബര്‍25-ഡിസംബര്‍ 1)

എഴുതിവെച്ചിരിക്കുന്നത്

ഗ്രന്ഥം തിരഞ്ഞിരുളിലേടു ചികഞ്ഞെടുത്ത്
ഞാനെന്റെ ജിഹ്വയിലതേറ്റുരുവിട്ടിടുമ്പോള്‍
ഇപ്പുസ്തകം കാണുവതാദ്യമല്ലെ-
ന്നൊട്ടും മടിക്കാതെ തിരിച്ചറിഞ്ഞു.

ഞാനെന്റെ ജീവിതകഥാകഷായം
മാലൊട്ടുമില്ലാതെ കുടിച്ചിടുമ്പോള്‍
ഇതിങ്ങനെയേ വരികൊള്ളുവെന്നറിയുന്നൊരാളു-
ണ്ടന്നേ രചിച്ചു നിറച്ചു ദുരന്തഗാഥ.

ആരോ കുറിച്ച വരികള്‍ക്കിടയില്‍നിന്നും
കയ്ക്കുന്ന ജീവിതവിഷം തിരയുന്ന നേരം
ആത്മാവില്‍ വന്നു തൊട്ടു വിളീച്ചുചൊല്ലീ
കൊല്ലാത്ത വിഷമാണു കുടിച്ചുകൊള്ളൂ.

പിന്നെയും സട കുടഞ്ഞെഴുന്നേറ്റു പോയാല്‍
മൂര്‍ദ്ധാവിലാഞ്ഞാഞ്ഞൊരു കൊത്തു കിട്ടും
കൈകാല്‍ കുഴഞ്ഞവശനായിഴയുന്നുവെങ്കില്‍
ദേഹം ചതച്ചൊരുകോണിലെറിഞ്ഞുതള്ളും.

എന്നാലുമിനിവേണ്ടയെന്നൊരു തോന്നലില്ല
തോന്നുതത്രയുമീവിഷമൂറ്റിമോന്താന്‍
അവസാനനിമിഷം തന്നന്ത്യം വരേക്കും
വിഷമെന്നറിഞ്ഞു കുടിച്ചു രമിപ്പതു ജീവിതം താന്‍.

Thursday, November 22, 2007

മുറുക്കാനും മരണവും

ഞാന്‍ മുറുക്കുന്നു.
നാലുംകൂട്ടി ചവച്ചു തുപ്പുന്നു.
ജീവിതം നല്‍കിയ
കയ്പേറിയ അനുഭവങ്ങളാണ്
ഞാന്‍ ചവച്ചു തുപ്പുന്നത്.
അതുകൊണ്ടാണതിന്
ചോരയുടെ നിറം.

ഒരുനാള്‍ ഭാര്യ പറഞ്ഞു:
നിങ്ങളിങ്ങനെ
ഇഞ്ചിഞ്ചായി മരിക്കുന്നതില്‍
എനിക്കു സങ്കടമുണ്ട്‌.
ഏതെങ്കിലും വിഷം കഴിച്ച്
ഒറ്റയടിക്കു മരിച്ചുകൂടേ?

എനിക്കു ബോധോദയം.
ഇത്രനാളും എന്റെ മരണശേഷമുള്ള
അവളുടെ അവസ്ഥയോര്‍ത്ത്
ഉത്കണ്ഠയുണ്ടായിരുന്നു.
അത് മാറിക്കിട്ടി.
എന്റെ മരണം കാത്തിരിക്കുന്ന
അവള്‍ക്ക്
ആ അവസ്ഥ ഒരു പ്രശ്നമാകില്ലെന്ന
സന്തോഷത്തോടെ
ഞാന്‍ അവളുടെ നിര്‍ദേശം
ശിരസാ വഹിച്ചു.

Tuesday, November 20, 2007

വാക്ക്‌

ഒരു മുഴുക്കുടിയനെ
മദ്യം തൊടാത്തവനാക്കാനും
മദ്യം തൊടാത്തവനെ
മുഴുക്കുടിയനാക്കാനും
ഭാര്യയുടെഒരു വാക്കിനു കഴിയും.
***
സ്നേഹം നിറഞ്ഞ വാക്കിനും
നിഷ്ഠൂരമായ വാക്കിനും
ശക്തിയുണ്ട്‌.
രണ്ടും ഒരു വ്യക്തിയുടെ
ജീവിതം തന്നെ മാറ്റിമറിക്കും.
***
നാവുച്ചരിക്കുന്ന വാക്കിന്റെ
ഉറവിടം മനോസംസ്കാരമാണ്‌.
സംസ്കാരം വാക്കില്‍ പ്രതിഫലിക്കും.
***
എത്ര ശ്രമിച്ചാലും
നല്ല വാക്കുച്ചരിക്കാന്‍ കഴിയാത്തവരുടെ
ഹൃദയം അഴുക്കുചാലു തന്നെയാണ്‌.
ദുര്‍ഗന്ധം നിറഞ്ഞ ഓട.
***

Monday, November 19, 2007

പ്രിയാഉണ്ണിക്കൃഷ്ണന്റെ പ്രകാശപത്മം

നാം നിരന്തരം ഫീച്ചറുകള്‍ വായിക്കുന്നവരാണ്.ഏതെങ്കിലുമൊക്കെ വിഷയങ്ങളായിരിക്കും.എന്നാല്‍ ഒട്ടുമിക്ക ഫീച്ചറുകളും തനി ജേണലിസം മാത്രമായി മാറിനില്‍ക്കുന്ന കാഴ്ചയാണ് നമ്മള്‍ അനുഭവിക്കുന്നത്.സൌന്ദര്യാത്മകമായി നിലനില്പില്ലാത്ത അത്തരം ഫീച്ചറുകളാണ് നമ്മെ വായനയില്‍നിന്നും അകറ്റുന്നത്.
എന്നാല്‍ ഇതിനൊരു അപവാദമാണ് പ്രിയാ ഉണ്ണിക്കൃഷ്ണന്റെ പ്രകാശപത്മം എന്ന ഫീച്ചര്‍.നവംബര്‍ ലക്കം മയൂരി മാസികയിലാണ് നമുക്കീ സൌന്ദര്യാന്മകപത്രപ്രവര്‍ത്തനം കാണാന്‍ കഴിയുന്നത്.പ്രശസ്ത നര്‍ത്തകി പത്മാമേനോനെ ക്കുറിച്ചുള്ളതാണീ ഫീച്ചര്‍.ഒരു പൊതു സ്വഭാവം വെച്ചുകൊണ്ട് ഫീച്ചര്‍ എന്നു പറഞ്ഞെന്നേയുള്ളു.ഒരു കലാകാരിയുടെ കരവിരുത് പ്രകടമാക്കുന്ന ഒരു രചനയായി വേണം ഇതിനെ കാണാന്‍.
സമഗ്രവും ലളിതവും.പത്മാമേനോനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍ക്ക് ഒരു സാമാന്യവിവരം ലഭിക്കുന്നു എന്നതിനു പുറമെ തുടങ്ങിയാല്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ രചനാശൈലി.
കഥക്കും കവിതക്കും മാത്രമല്ല ക്രാഫ്റ്റിന്റെ സാധ്യത എന്നുകൂടി പ്രിയാ ഉണ്ണിക്കൃഷ്ണന്‍ ഈ രചനയിലൂടെ‍ വെളിപ്പെടുത്തുന്നു.ചുരുക്കി പറഞ്ഞാല്‍ കലയുടെ സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരുത്തമരചനയാണ് പ്രകാശപത്മം.അതാണ് ഈ രചനയെ വേറിട്ടു നിര്‍ത്തുന്നതും.
അതിന്റെ നവരസങ്ങള്‍ ആസ്വദിക്കണമെങ്കില്‍ അത് വായിക്കുക തന്നെ വേണം.ആസ്വദിക്കാന്‍ പറ്റിയ രചന എന്നതില്‍ തെല്ലും സംശയമില്ല.
പ്രിയാഉണ്ണിക്കൃഷ്ണന് ആത്മാര്‍ത്ഥമായ നന്ദി.

Sunday, November 18, 2007

രതി

-പ്രതീക്ഷിച്ചത്ര സുഖം ആര്‍ക്കും രതിയിലൂടെ കിട്ടുകയില്ല.
-എല്ലും മാംസവും കൊണ്ടു നിര്‍മിച്ചിരിക്കുന്ന ഈ ശരീരത്തില്‍നിന്നും ഇത്രയുമെങ്കിലും സുഖം കിട്ടുന്നുണ്ടല്ലോ എന്നുവേണം വിചാരിക്കാന്‍.
-ആണിന്റെ രതിമൂര്‍ഛയ്ക്ക് ഒന്നു ഷോക്കടിക്കുന്നത്ര സമയം‌പോലും ആയുസ്സില്ല.
-ഉറുമ്പുകടി പോലൊരു പ്രതിഭാസമാണത്.

Saturday, November 17, 2007

വികാരിമാര്‍-വിവരമില്ലാത്ത വികാരജീവികള്‍

പുരോഹിതന്മാര്‍ സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ്‌.രാഷ്ട്രീയക്കാരില്‍നിന്നു പ്രതീക്ഷിക്കുന്ന നന്മയല്ല ഇവരില്‍നിന്നും പ്രതീക്ഷിക്കുന്നത്‌.അതായത്‌ മനുഷ്യരെ തമ്മിലടിപ്പിക്കലല്ല അവരുടെ കര്‍മ്മം.ളോഹയണിഞ്ഞ ചില വികാരികള്‍ കമ്മ്യൂണിസ്റ്റുകളെ ശത്രുക്കളായി കാണുന്നു.കമ്മ്യൂണിസ്റ്റു വിശ്വാസമുള്ളവര്‍ക്ക്‌ പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നു.അങ്ങനെ നോക്കിയാല്‍ ആദ്യം പള്ളിയില്‍നിന്നും പുറത്തക്കേണ്ടത്‌ യേശുവിനെയാണ്‌.കാരണം ലോകം കണ്ട മഹാനായ വിപ്ലവകാരി അദ്ദേഹമായിരുന്നു.പാവങ്ങളേയും ആലംബഹീനരേയും രോഗികളേയും ഒക്കെ അത്മാര്‍ഥമായി സ്നേഹിക്കുകയും അവര്‍ക്കിടയിലേക്കിറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുകയും അവര്‍ക്കിടയില്‍ സ്നേഹത്തിന്റെ മതം പ്രചരിപ്പിക്കുകയും ചെയ്ത മഹാനായ കമ്മ്യൂണിസ്റ്റ്‌.

ആ മഹാന്റെ ആദര്‍ശങ്ങളോ സിദ്ധാന്തങ്ങളോ പിന്തുടരാതെ സ്വന്തം സൗകര്യത്തിനനുസരിച്ച്‌ അവയെ മാറ്റിയെടുത്ത്‌ സ്വാര്‍ത്ഥലാഭമുണ്ടാക്കുകയാണ്‌ ഇന്നത്തെ ഒട്ടുമിക്ക ക്രിസ്ത്യന്‍ പുരോഹിതവര്‍ഗ്ഗവും ചെയ്യുന്നത്‌.അതിനുദാഹരണമാണ്‌ മത്തായിചാക്കോ സംഭവവും കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ പള്ളിയില്‍ പ്രവേശനനിഷേധവുമൊക്കെ.മനുഷ്യര്‍ പരസ്പരം തമ്മിലടിച്ച്‌ ഇറ്റിവീഴുന്ന ചോര നുണഞ്ഞ്‌ രസിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇക്കൂട്ടരെ ആരാധനാലയങ്ങളില്‍നിന്നും ആദ്യം അടിച്ചു പുറത്താക്കി പരിമളതൈലം പൂശണം.എങ്കിലേ ആലയങ്ങള്‍ ശുദ്ധമാകൂ.

ഇവരുടെ ലക്ഷ്യം മനുഷ്യനന്മയല്ല എന്നു വ്യക്തമാണ്‌.എല്ലാ മതങ്ങളും അടിസ്ഥാനപരമായി മനുഷ്യനന്മക്കുവേണ്ടിയുള്ളതു തന്നെയാണ്‌.അങ്ങനെയുള്ള പ്രാഥമിക പാഠങ്ങള്‍പോലും മറന്ന് തെരുവിലിറങ്ങി വര്‍ഗ്ഗീയത പ്രസംഗിച്ച്‌ ജനഹൃദയങ്ങളില്‍ വിദ്വേഷവും കലാപവും കുത്തിവെക്കുന്ന ഇവര്‍ക്ക്‌ പുരോഹിതന്മാരായി തുടരാന്‍ എന്തവകാശം?ളോഹയഴിച്ചുവെച്ച്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ അധികാരം വെട്ടിപ്പിടിച്ച്‌ രാജ്യത്തെ നശിപ്പിക്കുക എന്ന ഇന്നത്തെ രാഷ്ട്രീയ ദൗത്യം നിറവേറ്റട്ടെ ഇവര്‍.


പുരോഹിതര്‍ വര്‍ഗീയവാദികളാകരുത്‌.എല്ലാ മതത്തില്‍പ്പെട്ട പുരോഹിതര്‍ക്കും ബാധകമായ സത്യമിതാണെന്നിരിക്കെ രാഷ്ട്രീയക്കാര്‍ക്ക്‌ സ്തുതി പാടാത്ത ഏതെങ്കിലും ആത്മീയാചാര്യന്മാരുണ്ടോ എന്ന് സംശയമാണ്‌.മതാദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയം എന്നാല്‍ വര്‍ഗീയതയുടെ മറ്റൊരു മുഖം എന്നുതന്നെയാണ്‌ അര്‍ത്ഥം.അവസാനവും ഏകവും ആയ പോംവഴി ആത്മീയതയാണെന്നു പ്രഖ്യാപിക്കുന്നവര്‍ തന്നെ അതില്‍നിന്നു പിന്നോട്ടുപോയി രാഷ്ട്രീയവും വര്‍ഗീയതയുമാണ്‌ ശാശ്വത പരിഹാരം എന്നു തെളിയിക്കുന്നതുപോലെയാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌.

ഏതെങ്കിലും വികാരജീവികളായ വികാരിമാര്‍ മുക്രയിടുന്നതുകൊണ്ട്‌ ഒരു രാഷ്ട്രീയപ്രസ്ഥാനവും നശിക്കാന്‍ പോകുന്നില്ല.പള്ളിയില്‍ കയറി പ്രര്‍ത്ഥിക്കുന്ന എത്രയോ കമ്മ്യൂണിസ്റ്റ്‌ അനുഭാവികളുണ്ടായിരിക്കാം.അവരെ ആര്‍ക്ക്‌ എന്തു ചെയ്യുവാന്‍ കഴിയും?ലോകര്‍ക്കൊക്കെയും മാതൃകയായ കമ്മ്യൂണിസ്റ്റായിരുന്നു യേശുക്രിസ്തു.അദ്ദേഹത്തെ സ്തുതിച്ചാരാധിച്ചുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ ഇന്നത്തെ ശിഷ്യന്മാര്‍ ആന്റി കമ്മ്യൂണിസം പ്രചരിപ്പിക്കുന്നത്‌!

വിഡ്ഢ്യാസുരന്മാരായ ഈ വികാരിമാര്‍ അറിയുന്നില്ലല്ലോ ഇവര്‍ എന്താണു ചെയ്യുന്നതെന്ന്.കര്‍ത്താവേ,ഇവരോട്‌ ഒരു കാലത്തും പൊറുക്കരുതേ.

തെറിയഭിഷേകവും അശ്ലീലാര്‍ച്ചനയും ഹിന്ദുസംസ്കാരമോ?

ഹിന്ദുവിനെക്കുറിച്ചോ ഹിന്ദുമതത്തെക്കുറിച്ചോ ഒന്നുമറിയാത്ത ചില വിഡ്ഢികളുണ്ട്‌.അവരുടെ വിചാരം തങ്ങളാണ്‌ ഹിന്ദുമതത്തിന്റെ കാവല്‍ക്കാര്‍ എന്നാണ്‌.ഇക്കൂട്ടര്‍ക്ക്‌ ഒരു പൊതു സ്വഭാവമുണ്ട്‌.ആരെങ്കിലും മതസംബന്ധിയായ എന്തെങ്കിലും സത്യം പറഞ്ഞുപോയാല്‍ വേട്ടനായ്ക്കളെപ്പോലെ ചാടിക്കടിക്കാന്‍ വരും.കടിക്കില്ല,കുരയ്ക്കുകയേ ഉള്ളൂ.സ്വന്തം പേരുപോലും വെളിപ്പെടുത്താന്‍ ഭയപ്പെട്ട്‌ തെറി വിളിക്കും.കാണാമറയത്തിരുന്ന് അശ്ലീലം പറഞ്ഞ്‌ തൃപ്തിയടയും.

അവരുടെ ദൈവങ്ങളെ തൊട്ടുകളിക്കരുതത്രെ!കണ്ടോ,ദൈവമല്ല,ദൈവങ്ങളാണ്‌.ഹിന്ദുമതം നന്നായി അറിയുന്ന ഒരാള്‍ ഒരിക്കലും ദൈവങ്ങള്‍ എന്നു പറയില്ല.ദൈവം ഒന്നേയുള്ളു,അത്‌ പല നാമരൂപങ്ങളില്‍ അറിയപ്പെടുന്നു എന്നാണ്‌ പ്രാമാണികഗ്രന്ഥങ്ങളായ വേദങ്ങള്‍ പറയുന്നത്‌.ഈ അടിസ്ഥാനപാഠം പോലും അറിയാത്ത വിവരദോഷികളാണ്‌ ഹിന്ദുമതത്തെ നശിപ്പിക്കുന്നത്‌.എന്നിട്ടോ ഇവര്‍ ഹിന്ദുവിന്റെ ഒരിക്കലും ഊരി മാറ്റാനാവാത്ത മുഷിഞ്ഞുനാറിയ കുപ്പായം എടുത്തണിഞ്ഞിരിക്കുന്നു.

വാസ്തവത്തില്‍ ഇവര്‍ ഹിന്ദുക്കളല്ല,മതമൗലികവാദികളാണ്‌.അപകടകരമാംവിധം വിഷം ഉള്ളില്‍ വഹിക്കുന്ന വിവരംകെട്ട വര്‍ഗീയവാദികള്‍.ഇക്കൂട്ടരെ തിരഞ്ഞുപിടിച്ച്‌ പുറത്തു ചാടിക്കാതെ ഹിന്ദുമതം രക്ഷപെടില്ല.അല്ലാതെ പൂജാരിയുടെ വാക്കുകള്‍ കണ്ണടച്ചനുസരിക്കുന്നതിലല്ല വിജയം.

ദേവപ്രശ്നത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കാണുമ്പോള്‍ ഒരു നല്ല ഹിന്ദുവിന്റെ രക്തം തിളയ്ക്കും.തിളയ്ക്കണം.ആ രക്തം വഹിക്കുന്നവന്‍ ആദ്യം അതിനെതിരെ പ്രതികരിക്കുകയും ചെയ്യും.ദൈവത്തിന്റെ പേരില്‍ മനുഷ്യന്‍ നടത്തുന്ന കൊള്ളരുതായ്മകളെ എതിര്‍ക്കാത്തവന്‍ ഹിന്ദുവാകുന്നതെങ്ങനെ?പകരം എതിര്‍ക്കുന്നവരെ എതിര്‍ക്കാനാണ്‌ ഇവരുടെ രക്തം തിളയ്ക്കുന്നത്‌.പ്രതികരിക്കുന്നവര്‍ക്കെതിരെ തെറിയഭിഷേകം നടത്തുവാനും ഗോഗ്വാ കാണിക്കാനും മാത്രം പഠിച്ചുവെച്ചിട്ടുള്ള ഇവര്‍ വാസ്തവത്തില്‍ അനീതിക്കും അനാചാരങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയല്ലേ ചെയ്യുന്നത്‌?മനുഷ്യന്റെ സൗകര്യത്തിനനുസരിച്ച്‌ കാര്യങ്ങള്‍‍ നടന്നുകിട്ടാന്‍ വേണ്ടി മതത്തിന്റെ മറവില്‍ നടക്കുന്ന അനീതിക്ക്‌ സംരക്ഷണം നല്‍കുന്ന കാവല്‍പട്ടികളാണ്‌ ഇക്കൂട്ടര്‍.

ഹിന്ദുവിന്‌ ഒരു നല്ല സംസ്ക്കാരമുണ്ട്‌.എന്തും സമചിത്തതയോടെ ഉള്‍ക്കൊള്ളുവാനും പക്വമായി പ്രതികരിക്കുന്നതിനും ഉള്ള വിവേചനശേഷിയാണ്‌ സനാതനപാരമ്പര്യം.അല്ലാതെ ഉറഞ്ഞുതുള്ളി തെറിയഭിഷേകവും അശ്ലീലാര്‍ച്ചനയും നടത്തുന്നവന്‌ ഹിന്ദു എന്ന പദം പോലും ഉച്ചരിക്കാനുള്ള യോഗ്യതയില്ല.അസഹിഷ്ണുതയും അപക്വതയും നീചലക്ഷണമാണ്‌.

Tuesday, November 13, 2007

സ്ത്രീകളും വസ്ത്രമഴിക്കണം-ദേവപ്രശ്നം

അത്ഭുതം,ഭഗവാന്റെ മനസ്സിലിരിപ്പ് ഇപ്പോഴാണ് മഹാത്മാക്കള്‍ക്ക് പിടികിട്ടിയത്.എത്ര നാളെന്നുവെച്ചാ അദ്ദേഹം ‘പട്ടിണി’ കിടക്കുന്നത്.എല്ലാം മൂടിവെക്കുന്ന ചൂരിദാര്‍ ധാരിണികളെ കണ്ടുകണ്ട് ഭവാന്‍ മടുത്തുപോലും.പെട്ടെന്നുണ്ടായ ബോധോദയം.പണ്ടത്തെ കുളിസീനൊന്നും അദ്ദേഹം മറന്നിട്ടില്ല എന്നുവേണം നിരൂപിക്കാന്‍.

ആയതിനാല്‍ ഭഗവാന്റെ പ്രിയപ്പെട്ട ഭക്തകളേ,ഭഗവാന്റെ കണ്ണും കരളും കുളിര്‍പ്പിക്കാന്‍ ഇനി മുതല്‍ നിങ്ങള്‍ കുറഞ്ഞപക്ഷം അര്‍ദ്ധനഗ്നാംഗികളെങ്കിലുമായി വേണം ക്ഷേത്രമതില്‍ കടക്കാന്‍.ക്ഷേത്രകവാടത്തിലെത്തി തുണിയഴിച്ചാലും മതി.അതിനുള്ള സൌകര്യമൊക്കെ ദേവസ്വം ബോര്‍ഡ് ഒരുക്കി തരുമെന്ന് പ്രതീക്ഷിക്കാം.ചെരുപ്പും വസ്ത്രവും അവര്‍ നന്നായി സൂക്ഷിച്ചുകൊള്ളും.ഇനി അതില്‍ വിശ്വാസമില്ലെങ്കില്‍ വസ്ത്രങ്ങള്‍ വീട്ടില്‍ വെച്ചുപോരുന്നതാവും ഉചിതം.

ഏതായാലും ഭഗവാനെ കാണാന്‍ പോകുന്നു,എന്നാല്‍‌പിന്നെ അദ്ദേഹത്തിനും കൂടി കാണാനിഷ്ടമുള്ള അവസ്ഥയില്‍ പൊയ്ക്കൂടേ?

Sunday, November 11, 2007

ഇണ

നീ ആദ്യം മകളായിരുന്നു.
പിന്നെ സഹോദരി.
തുടര്‍ന്ന് ഭാര്യയും അമ്മയും.
എങ്കിലും നീ ഒന്നറിയുക.
നീ എന്നും എന്റെ ഇണ മാത്രമാണ്.

വിരുന്ന്

ഇന്നലെ എന്റെ കിനാവില്‍
ദൈവം നല്‍കിയ ഉടയാടയുടെ വിശുദ്ധിയുമായി
മറകളേതുമില്ലാതെ നീ വന്നു.
ആടയാഭരണങ്ങളില്ലാത്ത നിന്റെ ശരീരം
പൂത്തുലഞ്ഞ ഉദ്യാനം.
നിന്റെ അവയവങ്ങള്‍
മദഗന്ധം ചുരത്തുന്ന വിശുദ്ധപുഷ്പങ്ങള്‍.
സസ്യലതാദികളും പുഷ്പഫലങ്ങളും നിറഞ്ഞ
കൊതിപ്പിക്കുന്ന ഭൂപ്രദേശം.
നീ സ‌മൃദ്ധമായ അത്താഴവിരുന്നൊരുക്കി
എന്നെ കാത്തിരിക്കുമ്പോള്‍
ഞാന്‍ അതവഗണിക്കുന്നതെങ്ങനെ?

Saturday, November 10, 2007

കാമമോഹിതന്‍

കണ്ടു കണ്ടു രമിച്ചു തീര്‍ക്കണമെന്ന മോഹവുമായി ഞാന്‍
കാത്തു കാത്തൊരുപാടുകാലം തള്ളി വിട്ടതറിഞ്ഞുവോ?

കണ്ണു ചിമ്മാതെന്നെനോക്കുകയെന്റെ കണ്ണുകള്‍ കാണുക
എന്നെയങ്ങനെനോക്കി നോക്കിയെനിക്കു നീ കണിയാകുക.

നീയുമായി രമിക്കലെന്നതാസാദ്ധ്യമെന്നറിയുമ്പൊഴും
സ്പര്‍ശമില്ലാതകലെനിന്നു നിനക്കു സാദ്ധ്യമതൊക്കെയും

ബാഹ്യമായൊരുപാടു കാതമകന്നു നീ നില കൊണ്ടതും
നിന്റെ വശ്യതരംഗമെന്നുടെയുള്ളിലേക്കു തറഞ്ഞതും

കണ്ണെടുക്കാതെന്നെ നോക്കിയെനിക്കു മൂര്‍ഛ വരുത്തുക
പൂര്‍ണമായൊരു മൂര്‍ഛയേകി മറഞ്ഞുപോയവള്‍ നീ തന്നെ.

Thursday, November 8, 2007

ഏപ്രില്‍‌രാവ്

നെഞ്ചിലെ കുങ്കുമപ്പാടില്‍

നിന്റെ ചുംബനത്തിന്റെ വസന്തം.

ഒരു ചെപ്പു കുങ്കുമം

ഉള്ളില്‍ തട്ടി മറിഞ്ഞുവീണു.

നിന്റെ വിയര്‍ത്ത വിരല്‍ത്തുമ്പുകള്‍

മുടിയിഴകളില്‍ നിന്നും

ചുണ്ടുകളില്‍ വന്നു തടഞ്ഞു.

നീ വിയര്‍ത്തു ചുവന്നു.

നിന്റെ വിയര്‍പ്പിന് വശ്യഗന്ധം.

അതിന് അഗ്നിയുടെ ചൂട്,ദാഹം.
ഒരു കര്‍പ്പൂരമായി
ആ വിയര്‍പ്പില്‍ ഞാനലിഞ്ഞു.
വെളിച്ചമുള്ള രാത്രിയില്‍
ഞാന്‍ വീണ മീട്ടിയപ്പോള്‍
വിളക്കണച്ച് കറുത്ത ഇരുട്ടില്‍
നീ ആസക്തിയോടെ എന്നെ പ്രേമിച്ചു.
ഞാനുണര്‍ന്നപ്പോള്‍
നീ കരഞ്ഞുകൊണ്ടു തടഞ്ഞു.
ഞാന്‍ പറഞ്ഞു:എനിക്കു വിശക്കുന്നു.
നീ പറഞ്ഞു:എനിക്കും.പക്ഷെ നമുക്ക് പട്ടിനി കിടക്കാം.
പട്ടിണിയും പ്രേമവും-നല്ല കോമ്പിനേഷന്‍.
നിനക്കായി നല്‍കാന്‍ എന്റെ പക്കല്‍
കലര്‍പ്പില്ലാത്ത സ്നേഹം മാത്രം.
പൂക്കാത്ത കാടുകള്‍ മാത്രം.
നാം പട്ടിണിയിലും പ്രണയം മറക്കരുത്.
ചെടികള്‍ പൂക്കാന്‍ അനുവദിക്കുകയുമരുത്.

Wednesday, November 7, 2007

ഉടല്‍

ഉടലൊരു കടലാണ്
കടലാകെ അലകളാണ്
കടല്‍ മധ്യത്തില്‍
ഒരു മൈനാകമുയരുന്നു
ഉടല്‍ പാലാഴിയാകുന്നു.

Tuesday, November 6, 2007

കാമസമ്മാനം

തൂവെള്ള കടലാസില്‍
ചുവപ്പുമഷികൊണ്ട്
ഒരു ത്രികോണം.
ത്രികോണമധ്യത്തില്‍
വിശുദ്ധ മനസ്സോടെ
നിന്നെമാത്രം ധ്യാനിച്ച്
ഞാന്‍ സൃഷ്ടിച്ചെടുത്ത
വെളുത്ത രേതസ്.
ഉടല്‍ വാറ്റിയെടുത്ത്
ഞാനയയ്ക്കുന്ന ഈ സ്നേഹച്ചാറ്
നീ തിരസ്ക്കരിക്കരുതേ.
ഇതില്‍ കൂടുതലായി
എനിക്ക് എന്നെ വെളിപ്പെടുത്താനാവില്ല.