Saturday, November 17, 2007

വികാരിമാര്‍-വിവരമില്ലാത്ത വികാരജീവികള്‍

പുരോഹിതന്മാര്‍ സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ്‌.രാഷ്ട്രീയക്കാരില്‍നിന്നു പ്രതീക്ഷിക്കുന്ന നന്മയല്ല ഇവരില്‍നിന്നും പ്രതീക്ഷിക്കുന്നത്‌.അതായത്‌ മനുഷ്യരെ തമ്മിലടിപ്പിക്കലല്ല അവരുടെ കര്‍മ്മം.ളോഹയണിഞ്ഞ ചില വികാരികള്‍ കമ്മ്യൂണിസ്റ്റുകളെ ശത്രുക്കളായി കാണുന്നു.കമ്മ്യൂണിസ്റ്റു വിശ്വാസമുള്ളവര്‍ക്ക്‌ പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നു.അങ്ങനെ നോക്കിയാല്‍ ആദ്യം പള്ളിയില്‍നിന്നും പുറത്തക്കേണ്ടത്‌ യേശുവിനെയാണ്‌.കാരണം ലോകം കണ്ട മഹാനായ വിപ്ലവകാരി അദ്ദേഹമായിരുന്നു.പാവങ്ങളേയും ആലംബഹീനരേയും രോഗികളേയും ഒക്കെ അത്മാര്‍ഥമായി സ്നേഹിക്കുകയും അവര്‍ക്കിടയിലേക്കിറങ്ങിച്ചെന്നു പ്രവര്‍ത്തിക്കുകയും അവര്‍ക്കിടയില്‍ സ്നേഹത്തിന്റെ മതം പ്രചരിപ്പിക്കുകയും ചെയ്ത മഹാനായ കമ്മ്യൂണിസ്റ്റ്‌.

ആ മഹാന്റെ ആദര്‍ശങ്ങളോ സിദ്ധാന്തങ്ങളോ പിന്തുടരാതെ സ്വന്തം സൗകര്യത്തിനനുസരിച്ച്‌ അവയെ മാറ്റിയെടുത്ത്‌ സ്വാര്‍ത്ഥലാഭമുണ്ടാക്കുകയാണ്‌ ഇന്നത്തെ ഒട്ടുമിക്ക ക്രിസ്ത്യന്‍ പുരോഹിതവര്‍ഗ്ഗവും ചെയ്യുന്നത്‌.അതിനുദാഹരണമാണ്‌ മത്തായിചാക്കോ സംഭവവും കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ പള്ളിയില്‍ പ്രവേശനനിഷേധവുമൊക്കെ.മനുഷ്യര്‍ പരസ്പരം തമ്മിലടിച്ച്‌ ഇറ്റിവീഴുന്ന ചോര നുണഞ്ഞ്‌ രസിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഇക്കൂട്ടരെ ആരാധനാലയങ്ങളില്‍നിന്നും ആദ്യം അടിച്ചു പുറത്താക്കി പരിമളതൈലം പൂശണം.എങ്കിലേ ആലയങ്ങള്‍ ശുദ്ധമാകൂ.

ഇവരുടെ ലക്ഷ്യം മനുഷ്യനന്മയല്ല എന്നു വ്യക്തമാണ്‌.എല്ലാ മതങ്ങളും അടിസ്ഥാനപരമായി മനുഷ്യനന്മക്കുവേണ്ടിയുള്ളതു തന്നെയാണ്‌.അങ്ങനെയുള്ള പ്രാഥമിക പാഠങ്ങള്‍പോലും മറന്ന് തെരുവിലിറങ്ങി വര്‍ഗ്ഗീയത പ്രസംഗിച്ച്‌ ജനഹൃദയങ്ങളില്‍ വിദ്വേഷവും കലാപവും കുത്തിവെക്കുന്ന ഇവര്‍ക്ക്‌ പുരോഹിതന്മാരായി തുടരാന്‍ എന്തവകാശം?ളോഹയഴിച്ചുവെച്ച്‌ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ അധികാരം വെട്ടിപ്പിടിച്ച്‌ രാജ്യത്തെ നശിപ്പിക്കുക എന്ന ഇന്നത്തെ രാഷ്ട്രീയ ദൗത്യം നിറവേറ്റട്ടെ ഇവര്‍.


പുരോഹിതര്‍ വര്‍ഗീയവാദികളാകരുത്‌.എല്ലാ മതത്തില്‍പ്പെട്ട പുരോഹിതര്‍ക്കും ബാധകമായ സത്യമിതാണെന്നിരിക്കെ രാഷ്ട്രീയക്കാര്‍ക്ക്‌ സ്തുതി പാടാത്ത ഏതെങ്കിലും ആത്മീയാചാര്യന്മാരുണ്ടോ എന്ന് സംശയമാണ്‌.മതാദ്ധ്യക്ഷന്മാരുടെ രാഷ്ട്രീയം എന്നാല്‍ വര്‍ഗീയതയുടെ മറ്റൊരു മുഖം എന്നുതന്നെയാണ്‌ അര്‍ത്ഥം.അവസാനവും ഏകവും ആയ പോംവഴി ആത്മീയതയാണെന്നു പ്രഖ്യാപിക്കുന്നവര്‍ തന്നെ അതില്‍നിന്നു പിന്നോട്ടുപോയി രാഷ്ട്രീയവും വര്‍ഗീയതയുമാണ്‌ ശാശ്വത പരിഹാരം എന്നു തെളിയിക്കുന്നതുപോലെയാണ്‌ ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്‌.

ഏതെങ്കിലും വികാരജീവികളായ വികാരിമാര്‍ മുക്രയിടുന്നതുകൊണ്ട്‌ ഒരു രാഷ്ട്രീയപ്രസ്ഥാനവും നശിക്കാന്‍ പോകുന്നില്ല.പള്ളിയില്‍ കയറി പ്രര്‍ത്ഥിക്കുന്ന എത്രയോ കമ്മ്യൂണിസ്റ്റ്‌ അനുഭാവികളുണ്ടായിരിക്കാം.അവരെ ആര്‍ക്ക്‌ എന്തു ചെയ്യുവാന്‍ കഴിയും?ലോകര്‍ക്കൊക്കെയും മാതൃകയായ കമ്മ്യൂണിസ്റ്റായിരുന്നു യേശുക്രിസ്തു.അദ്ദേഹത്തെ സ്തുതിച്ചാരാധിച്ചുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ ഇന്നത്തെ ശിഷ്യന്മാര്‍ ആന്റി കമ്മ്യൂണിസം പ്രചരിപ്പിക്കുന്നത്‌!

വിഡ്ഢ്യാസുരന്മാരായ ഈ വികാരിമാര്‍ അറിയുന്നില്ലല്ലോ ഇവര്‍ എന്താണു ചെയ്യുന്നതെന്ന്.കര്‍ത്താവേ,ഇവരോട്‌ ഒരു കാലത്തും പൊറുക്കരുതേ.

3 comments:

ജയമോഹന്‍ said...

അപ്പം കര്‍ത്താവിനെ പാര്‍ട്ടി ഏറ്റെടുത്തെന്നത്‌ ശരിയാ അല്ലേ?. ഡിഫി പിള്ളാരുടെ സമ്മേളനത്തിന്‌ പുള്ളിക്കാരന്റെ പടം വെച്ചിരുന്നപ്പോഴെ എനിക്കു തോന്നിയതാ. അവന്മാര്‌ ചെ എന്നോ ചോ എന്നൊ ഒക്കെ പറഞ്ഞപ്പോള്‍ ഞാന്‍ കരുതി ഞങ്ങടെ കൂട്ടക്കാരനായിരിക്കുമെന്ന്.
ഇനിയിപ്പം സകാവെ, മറ്റവന്മാര്‌ ഈയെമ്മസിനെ രൂപക്കൂട്ടില്‍ കേറ്റിവെയ്ക്കുമോ?

സാല്‍ജോҐsaljo said...

ആദ്യപകുതി കാര്യങ്ങള്‍ ശരിയാണ്‍. ബാക്കി തെറ്റും.!


എന്താ നാണപ്പാ കമന്റ്! 100 മാര്‍ക്ക്!

മുക്കുവന്‍ said...

വികാരിമാര്‍ക്ക് വേറെ പണിയൊന്നുമില്ല മാഷെ.കുമ്പസാരത്തിനു ആളെ കിട്ടാതായി. അപ്പോള്‍പിന്നെ ഇങ്ങനെയെന്തെങ്കിലും ആവാലോ?

അല്ല പാര്‍ട്ടിക്കാര്‍ക്ക് രൂപക്കുട് കുറെ വേണ്ടിവരുമല്ലോ?